ലക്ഷദ്വീപിന് സമീപം1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട, 4 മലയാളികൾ ഉൾപ്പടെ പിടിയിൽ.
കൊച്ചി/ ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്ത് പുറംകടലില്‍ 1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട. 1500 കോടി വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ ആണ് പിടിയിലായിരിക്കുന്നത്. ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോട്ടുകള്‍ ഉൾപ്പടെ 1500 കോടിയുടെ ഹെറോയിന്‍ പിടിയിലായിരിക്കുന്നത്.
ലക്ഷദ്വീപ് തീരത്ത് മയക്കുമരുന്ന് നീക്കം നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍ ഉണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് ഇറക്കിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം നടന്നത്. ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുന്നുണ്ട്.