സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക പിഡബ്ല്യുസി തിരിച്ച് നൽകില്ല.
തിരുവനന്തപുരം/ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക പിഡബ്ല്യുസി തിരിച്ച് നൽകില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് കീഴിലെ കെഎസ്ഐടിഐഎല്ലിന്റെ ആവശ്യം പിഡബ്ല്യുസി തള്ളി.
തുക ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് തുക നൽകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകിയിരിക്കുകയാണ്. സ്വപ്നക്ക് നല്കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐടിഐഎല്‍ നല്കിയ കത്തിനു മറുപടിയായാണ് ഇക്കാര്യം പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കെഎസ്കെടിഐഎൽ പണം എങ്ങനെയും തിരിച്ച് പിടിക്കുന്നതിനു നിയമോപദേശം തേടിയിരിക്കുക യാണ്. സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.
സ്വപ്നയെ പിഡബ്ല്യുസിയാണ് സ്പേസ് പാര്‍ക്കില്‍ നിയമിക്കുന്നത്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് ഇതിനായി നൽകിയത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പിഡബ്ല്യുസിക്ക് ഇതിനായി രേഖാമൂലം അറിയിപ്പ് നൽകുന്നത്.
പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശയിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.