കോട്ടയം / എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സർവകലാശാല ജീവനക്കാരി പിടിയിലായി. എംജി സർവകലാശാലാ ആസ്ഥാനത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സർവകലാശാല ജീവനക്കാരി ലക്ഷങ്ങളുടെ കൈക്കൂലി കേസിൽ അറസ്റ്റിലായിരിക്കുന്നത്. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ എൽസി ജെയാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൽസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സർവകലാശാലയിലെ പരീക്ഷ ബ്ലോക്കിൽ വച്ച് വിജിലൻസ് നാടകീയമായി കെണിയൊരുക്കി കൈക്കൂലിക്കാരിയെ കുടുക്കിയത്. 15000 രൂപ എൽസി എം ബി വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുകയായിരുന്നു. നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടി.
എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി എൽസി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. വിദ്യാർത്ഥി 1.25 ലക്ഷം രൂപ കൈക്കൂലിയായി ഇതിനകം നൽകിയിരുന്നു. ബാക്കി തുകയായി 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിച്ചു. തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ വിവരം ഒരു പരാതിയിലൂടെ അറിയിച്ചു. തുടർന്നാണ് വിജിലൻസ് നാടകീയമായി എൽസിയെ കുടുക്കുന്നത്.
എം.ബി.എ വിദ്യാർത്ഥിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് വിജിലൻസ് സംഘം നൽകുകയായിരുന്നു. തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പരീക്ഷാഭവനിൽ വച്ച് എംബിഎ വിദ്യാർത്ഥി നൽകിയായ പിറകെ എൽസിയെ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോസ്ഥയെ പിടികൂടാൻ കെണിയൊരുക്കിയത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
