നേഹയുടെ മരണത്തിൽ ദുരൂഹത മാത്രം
ലഹരിമാഫിയ ബന്ധമെന്നു സംശയം, മുറിയിൽ നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തിയിരുന്നു,
കൊച്ചി / മോഡലും യൂട്യൂബ് വ്ലോഗറുമായ എറണാകുളം വടുതല സ്വദേശിനി നേഹയുടെ (മുഹ്ബഷീറ, 27) മരണത്തിൽ ദുരൂഹത. പൊലീസ് ഇവർക്കൊപ്പം താമസിച്ചിരുന്ന കാസർകോട് സ്വദേശി സിദ്ധാർത്ഥിനെ തിരയുകയാണ്. സിദ്ധാർഥും നേഹയും താമസിച്ചിരുന്ന പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമെയ്ഡ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തിയിരുന്നു. ആത്മഹത്യക്കു പിന്നിൽ ലഹരിമാഫിയ ബന്ധമാണ് പോലീസ് സംശയിക്കുന്നത്. മരണത്തിന്റെ ദുരൂഹതയും പിന്നാമ്പുറ കഥകളുമറിയാൻ സിദ്ധാർത്ഥിനെയും നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.
ഇവർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിന് സമീപത്തുണ്ടായിരുന്ന കാർ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് ഇയാൾ ഉൾപ്പെട്ട സംഘം കൈമാറിയിരിക്കാമെ ന്നാണ് പോലീസിന്റെ സംശയം.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയിടെയാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സിദ്ധാർത്ഥിന്റെ സുഹൃത്തായ നെട്ടൂർ സ്വദേശി ആ ദിവസം ഇവർക്കൊപ്പമുണ്ടായിരുന്നു. ഇയാൾ പുറത്ത് പോയി തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു എന്നാണു പറയുന്നത്. സംശയംതോന്നി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നും പറയുന്നുണ്ട്. ഇയാളെയും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു എങ്കിലും ദുരൂഹമായ മരണത്തിനു പിന്നിൽ ലഹരിമാഫിയ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അമ്മയെ കാണാനെന്നു പറഞ്ഞ് സംഭവത്തിന് രണ്ട് ദിവസം മുമ്പ് സിദ്ധാർത്ഥ് എറണാകുളം വിട്ടതായാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം. സിദ്ധാർത്ഥിന്റെ ഫോൺ സ്വിച്ച് ഓഫാണ്. നേഹയുടെ ബന്ധുക്കൾ ഫോണിൽ സംസാരിച്ചെങ്കിലും സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു സിദ്ധാർത്ഥ് ഫോൺ വെക്കുകയായിരുന്നു. നേഹയുടെ വിരലിൽ നിന്ന് സിദ്ധാർത്ഥിന്റെ പേരെഴുതിയ മോതിരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്കും അയച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയെ വിവാഹം കഴിച്ച ശേഷമാണ് മുഹ്ബഷീറ, നേഹയെന്ന പേര് സ്വീകരിക്കുന്നത്. ടിക്ക് ടോക്കിൽ സജീവമായതോടെ ഭർത്താവുമായി അകലുകയായിരുന്നു. ആറ് മാസം മുമ്പാണ് പോണേക്കരയിലേക്ക് ഇവർ താമസം മാറുന്നത്. വിദേശത്തു പോകാൻ പദ്ധതിയിട്ട നേഹ വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. നേഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകി. കൊച്ചിയിൽ സംസ്കരിച്ചു. ഇവർക്ക് ഒരു മകനാണ് ഉള്ളത്.