സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്.
കോട്ടയം/ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടത്. സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്നു പേജ് കത്തിലെ പ്രസക്തഭാഗങ്ങളാണിത്. സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്ത് പി സി ജോര്‍ജ് വാര്‍ത്താ സമ്മളനത്തില്‍ പുറത്തുവിടുകയായിരുന്നു.
സ്വപ്നയുമായുള്ള ബന്ധം സരിതയുടെ ഫോണ്‍സംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്ന രംഗത്തുവന്നിരുന്നു. കത്ത് നല്കിയിട്ടുണ്ടെങ്കില് അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം ഉണ്ടായത്.
സരിതാ നായരും പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പി സി ജോര്‍ജ് രംഗത്ത് വരുകയായിരുന്നു. സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്മാര്ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി സി ജോര്‍ജ് പറഞ്ഞു. സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി സി ജോര്‍ജ് പറയുകയുണ്ടായി.
പി സി ജോർജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെ കുറിച്ച് പറയവെയാണ് പി സിയുടെ വിശദീകരണം ഉണ്ടായത്. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്കി, എഴുത്ത് വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും സ്വപ്നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി സി ജോര്‍ജ് പറഞ്ഞു.