സരിത്തിനെ വിജിലൻസ് കൂട്ടിപ്പോയത് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചറിയാൻ
പാലക്കാട്/ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വെളിപിപെടുത്തല്‍ നടത്തിയതിനു പിന്നാലെ ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചറിഞ്ഞു വിട്ടയച്ചു.
തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് പറഞ്ഞു. സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജിലന്‍സ് ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റില്‍ നിന്ന് വാഹനത്തില്‍ കയറ്റിയത്. ബലപ്രയോഗത്തില്‍ കൈയ്ക്ക് പരുക്കുപറ്റി. കയ്യില്‍ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിര്‍ബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നല്‍കാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലന്‍സ് ഓഫിസില്‍ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടിസ് നല്‍കിയത്. സരിത്ത് പറഞ്ഞു.