കൊച്ചി/ യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തേടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സമകാലിക മലയാളം ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് ഇതിനായി നടപടിയെടുത്തത്. പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നതിനാൽ വിജയ് ബാബുവിന്റെ വിസയും ഇതോടെ റദ്ദായിരിക്കുകയാണ്.
വിജയ് ബാബുവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തി ക്കാനാണ് പൊലീസിന്റെ നീക്കം. വിജയ് ബാബു യുഎഇയില്‍ ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരുന്നത്. പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മനസ്സിലാക്കിയതോടെ, ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ്ബാബു കടന്നേക്കുമെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. പാസ്പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ താങ്ങാനാവില്ലെന്നും വിജയ്ബാബുവിന് അറിയാം. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും വിജയ് ബാബു ശ്രമംതുടങ്ങി. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റത്തിന് പൊലീസ് വിജയ് ബാബുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്.
