തിരുവനന്തപുരം/ കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷി വിചാരണ യ്ക്കിടെ കൂറുമാറി. കേസിലെ ഏഴാം സാക്ഷി ഉമ്മർഖാനാണ് കൂറുമാറിയിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രം രണ്ടാം പ്രതിയുടെ കയ്യിൽ കണ്ടുവെന്ന് പറഞ്ഞ സാക്ഷി ഉമ്മർ ഖാനാണ് കൂറുമാറിയത്.
കൊല്ലപ്പെട്ട വിദേശ വനിതയുടെ ജാക്കറ്റ് കേസിലെ രണ്ടാം പ്രതിയായ ഉമേഷ് കോവളത്തുള്ള തന്‍റെ തുണിക്കടയിൽ കൊണ്ടുവന്നിരുന്നുവെന്നാണ് ഉമ്മർ ഖാൻ പൊലീസിനു മൊഴി നൽകിയിരുന്നത്. പൊലീസിന് നൽകിയ മൊഴി കോടതിയിൽ അയാൾ മാറ്റി പറഞ്ഞു. കോവളത്ത് കട നടത്തുന്ന ഉമ്മർഖാൻ, കോർപ്പറേഷന്‍റെ ലൈസൻസ് ഇല്ലാതെയാണ് താൻ കട നടത്തുന്നതെന്നും വിചാരണ വേളയിൽ കോടതിയെ അറിയിച്ചു.
കോപപ്പെട്ട ജഡ്ജി നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാത്ത കടകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തുടർന്ന് ചോദിക്കുകയായിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ കോർപറേഷൻ അധികാരികൾക്ക് കോടതി പിന്നീട് നിർദേശം നൽകി. കോവളത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിനിടെ വിദേശ വനിതയുടെ മൃദദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയതും ശിരസ്സറ്റ നിലയിലും ആയിരുന്നുവെന്ന് എട്ടാം സാക്ഷി ചിത്രകാരനായ കർട്ടൻ ബിനു മൊഴി നൽകി. ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞിട്ടുണ്ട്. 2018 മാർച്ച് 14 ന് കോവളത്ത് നിന്ന് ലാത്വിയൻ സ്വദേശിനിയായ യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
